Tuesday, May 22, 2007

മഴനിനവുകള്‍

ഇലത്തുമ്പില്‍ നിന്നൂര്‍ന്നു വീഴും
മഴത്തുള്ളിയുടെ ഹൃദയ നൊമ്പരം
കലങ്ങിമറിഞ്ഞൊഴുകിപ്പോകും മഴ-
വെള്ളച്ചാലിലിഞ്ഞുപൊയകന്നുപോയ്‌
*********
മരച്ചില്ലകളെയാട്ടിയുലച്ച്‌
ആര്‍ത്തു പെയ്യുന്ന മഴ,
തന്റെ ജന്മദുഖങ്ങളെ
കരഞ്ഞു തീര്‍ക്കയാണോ?
അതു പോലെ നൊമ്പരങ്ങളും
ഒഴുകിത്തീര്‍ന്നിരുന്നെങ്കില്‍
*********
കറുത്തിരുണ്ട പടിഞ്ഞാറേ
ചക്രവാളത്തില്‍, മിന്നിത്തി-
ളങ്ങിയ മിന്നല്‍പ്പിണരില്‍
തനിച്ചു മാറിനിന്ന പനിനീര്‍-
ച്ചെടിഞ്ഞെട്ടിയുണര്‍,ന്നൊരു
കുഞ്ഞു പൂമൊട്ടു വിടര്‍ന്നു
പിന്നെയതുമനാഥമായീ
പിടഞ്ഞെരിന്നൊടുങ്ങി....
*********
കൂട്ടം തെറ്റിപ്പിരിഞ്ഞ
കുഞ്ഞുമേഘം നിശബ്ദം
തേങ്ങി,യാതേങ്ങലില്‍
കവിതകള്‍ പെയ്തിറങ്ങി
നൊമ്പരങ്ങള്‍ വാക്കുകളായ്‌
ചിതറിവീണു കൈക്കുമ്പിളില്‍...
*********
വേനലില്‍ വരണ്ടുണങ്ങിയ
ഭൂമിയൊരു ചെറുമഴയ്ക്കായ്‌
പിടയുന്ന,വളില്‍ നിന്നു-
തിര്‍ന്ന ചുടുനിശ്വാസത്തില്‍
കരിമ്പനകളും തപിക്കുന്നു.
എന്തീയിത്ര വിമൂഖത,
ചന്നപിന്നം പെയ്യനൊരു
ചാറ്റല്‍മഴയായെങ്കിലും?
*********
ഒരിടത്തുമെത്താതെ നിര്‍ത്താതെ-
യോടുന്ന ഘടികാരമുള്ളുകള്
‍ഏതു വഴിപൊയാലുമൊരിടത്തെത്തുന്ന
മുഷിഞ്ഞ ചിന്തകളെയോര്‍മ്മിപ്പിക്കവേ,
വിരസതയ്ക്ക്‌ ആക്കം കൂട്ടാന-
ലസമായ്‌ പെയ്യുന്ന പുതുമഴ
വേദനയുടെയാഴം കൂട്ടുന്നു,
നിശബ്ദതേങ്ങലുകളതിലലിഞ്ഞില്ലാതാകുന്നു.
*********
എത്ര പെയ്താലും മടുക്കാത്ത
സ്നേഹപ്പൂമഴയുടെയൊര്‍മ്മയില്‍
പൂവും പുല്ലും തളിര്‍ത്തു,
പുതുജീവനോടെ മെല്ലെ
വിടര്‍ന്നു നിന്നുവപ്പോളും
പൊയ്തൊഴിഞ്ഞില്ല, നനഞ്ഞ മഴ!
*********
അരണ്ട തെരുവിളക്കിന്റെ
വെളിച്ചത്തില്‍ പൊന്നണിയുന്നു മഴ,
മടിയില്‍ പൂച്ചക്കുഞ്ഞിന്റെ പതുങ്ങല്‍...
മഴയുടെ താളത്തില്‍ മനസ്സും
പറന്നകലുന്നു പല ദിക്കില്‍,
പറവയായ്‌ കാടുംകടലുമാറുംകടന്ന്,
ശലഭമായ്‌ പുല്‍ത്തുമ്പിലും പൂവിലും
സ്നേഹം പൂക്കുന്ന മാരിവില്‍ത്തോപ്പിലും
പൊടുന്നനെ, വെള്ളിടിവെട്ടി:
ചിറകുകരിഞ്ഞു, ഇനി?????
*********
ഒരുതുള്ളിവെള്ളത്തിന്നായ്‌
വരന്റുതൊന്റപിളര്‍ത്തുന്ന നിലം,
മടിച്ചുമടിച്ചു വീശുന്ന വരണ്ട
പൊടിക്കാറ്റിലതിദീനയായ്‌
കരയുന്ന കരിമ്പന തലയുലച്ച്‌
കേഴുന്നു-കിഴക്കേ കോണില്‍
വളഞ്ഞു പുളയുന്ന മിന്നല്‍പിണര്‍,
തണുത്ത കാറ്റ്‌, പിന്നെ
ചുട്ടുപൊള്ളുന്ന മെയ്യില്‍തു
ള്ളിതുള്ളിയായടര്‍ന്നു വീണ്‍
മദിക്കുന്നമണ്മുയര്‍ത്തി പുതുമഴ...
*********

Tuesday, May 8, 2007

മഴ...

മഴ...
കാലത്തിന്റെ വഴിത്താരകളിലന്യമായ,
നീലാകാശത്തിന്റെ-
എന്റെ നഷ്ടസ്വപ്നങ്ങളുടെ
കാവല്‍ക്കാരന്‍.
ഇഴപൊട്ടാത്ത മഴനാരുകളില്
‍ഊര്‍ന്നിറങ്ങുന്ന കുളിര്‍
യക്ഷന്റെ
നിയത ഋതു സന്ദേശങ്ങളും
പേറിയെത്തുന്നു....
പാതി മനസ്സോടെ അരങ്ങൊഴിയുന്ന
മഴയുടെ മ്ലാനത,
എന്റെ മനോതന്ത്രികളെയും
വലിച്ചു മുറുക്കുന്നു.
വൈകിയെത്തുന്നമഴ
എന്റെ നീലമേഘങ്ങളെ
തല്ലിതകര്‍ക്കുന്നു...
ഇപ്പോള്
‍ഞാനറിയുന്നു-
ചിരിയുടെ പൊയ്മുഖവുമായെത്തുന്ന
പുതുമഴക്കു
നിസ്സങ്കതയുദെ-
ചാരനിറമാണു, മരവിപ്പാണ്‍!